കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണം അതീവ ഗൗരവതരമാണെന്നും അവർ ഉടൻ രാജിവെക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. കൗൺസിലറായിരിക്കെ ക്രിമിനൽ കുറ്റകൃത്യം നടത്തിയ വി കെ മിനിമോൾക്ക് മേയർ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാലാരിവട്ടം കെ ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് കളവത്ത് ക്രോസ് റോഡ് തകർന്നതാണ് പരാതിക്ക് ആധാരം. റോഡ് നവീകരണത്തിനായി കൺസ്ട്രക്ഷൻ കമ്പനി അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിച്ച അഞ്ച് ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും മൂന്ന് ലക്ഷം രൂപ വി കെ മിനിമോൾ കൈപ്പറ്റിയെന്നാണ് ആരോപണം. അസോസിയേഷന്റെ കയ്യിൽ നിന്ന് പണം വാങ്ങിയ ശേഷം, കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്. റോഡ് നവീകരണത്തിനായി അസോസിയേഷന്റെ തുക ഉപയോഗിച്ചിട്ടില്ലെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി.
ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള വിശ്വാസ്യത ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ വി കെ മിനിമോൾ സ്ഥാനമൊഴിയണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
