കൊച്ചി: പ്രസവത്തിന് പിന്നാലെ ചികിത്സയ്ക്കായി അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന പതിവ് രീതികൾക്ക് മാറ്റം കുറിച്ചുകൊണ്ട് കാക്കനാട് ബർത്ത് വില്ലേജിൽ സജ്ജമാക്കിയ അത്യാധുനിക മാതൃ-നവജാതശിശു പരിചരണ വിഭാഗം (എംഎൻസിയു) അന്ന ലിൻഡ ഈഡൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും കുടുംബ കേന്ദ്രീകൃതമായ പരിചരണവും സമന്വയിപ്പിക്കുന്ന ഈ യൂണിറ്റിൽ, ചികിത്സാ വേളയിലുടനീളം അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കഴിയാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിസേറിയൻ പ്രസവങ്ങൾ ഇന്ന് സാധാരണമാണെങ്കിലും ഭാവിയിൽ സ്വാഭാവിക പ്രസവങ്ങളിലേക്ക് സമൂഹം മടങ്ങിയെത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അന്ന ലിൻഡ പ്രത്യാശ പ്രകടിപ്പിച്ചു.
നവജാതശിശുക്കൾക്ക് പ്രത്യേക പരിചരണം ആവശ്യമായി വരുമ്പോൾ എൻഐസിയു സൗകര്യത്തിനായി അമ്മമാരിൽ നിന്ന് അവരെ മാറ്റിനിർത്തുന്ന നിലവിലെ രീതിക്ക് ബദലായാണ് ബർത്ത് വില്ലേജ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ‘ഇമ്മീഡിയറ്റ് കെഎംസി’ പഠന റിപ്പോർട്ടുകൾ പ്രകാരം, ചികിത്സയ്ക്കൊപ്പം തന്നെ അമ്മയുടെ സാന്നിധ്യവും നിരന്തരമായ ശാരീരിക സമ്പർക്കവും (സ്കിൻ-ടു-സ്കിൻ കോൺടാക്റ്റ്) കുഞ്ഞിന്റെ ആരോഗ്യപുരോഗതിയിൽ നിർണ്ണായകമാണെന്ന് ബർത്ത് വില്ലേജ് സ്ഥാപകയും ഡയറക്ടറുമായ പ്രിയങ്ക ഇടിക്കുള ചൂണ്ടിക്കാട്ടി. അമ്മയുടെ സ്പർശനവും ശബ്ദവും മുലപ്പാലുമെല്ലാം വെറും വൈകാരിക പിന്തുണ മാത്രമല്ല, അത് കുഞ്ഞിനുള്ള ക്ലിനിക്കൽ ചികിത്സയുടെ ഭാഗം കൂടിയാണെന്ന് അവർ വ്യക്തമാക്കി.
കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്തുനിർത്തുന്ന രീതി ഹൃദയമിടിപ്പ്, ശരീരതാപനില, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ സാധാരണ നിലയിലാക്കാൻ അത്യാധുനിക ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദമാണെന്ന് ചീഫ് പീഡിയാട്രീഷ്യൻ ഡോ ഐജോ ജോയ് പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ 24 മണിക്കൂർ സേവനം, നിരന്തരമായ ബെഡ്സൈഡ് മോണിറ്ററിംഗ്, മുലയൂട്ടലിന് പ്രത്യേക സഹായം എന്നിവയും ഈ യൂണിറ്റിൽ ലഭ്യമാണ്. നിർബന്ധിത വേർപിരിയൽ ഒഴിവാക്കുന്നതിലൂടെ അമ്മമാരിലെ പ്രസവാനന്തര ഉത്കണ്ഠ കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. ആസ്റ്റർ ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗം മേധാവി ഡോ ജോർജ്ജ് ജോസ്, ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവ് പി കെ ഇന്ദിര, മെഡിക്കൽ ഡയറക്ടർ ഡോ ഐജോ ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
