കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്ന മധ്യപ്രദേശ് പൊലീസിന്റെ കണ്ടെത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വീഡിയോ വൈറലായതോടെയാണ് ഈ പെൺകുട്ടി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുപിന്നാലെ സിനിമാ അവസരങ്ങളും പെൺകുട്ടിയെ തേടിയെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഭർത്താവിനെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമം, പോക്സോ (POCSO) എന്നിവ പ്രകാരമാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. എന്നാൽ, തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും പ്രായപൂർത്തിയായ ശേഷമാണ് വിവാഹം കഴിച്ചതെന്നും വ്യക്തമാക്കിയ പെൺകുട്ടി, ഇതിന് സാധുവായ രേഖകളും ഹാജരാക്കിയിരുന്നു.
‘കേരളത്തിലായത് ഭാഗ്യം’; കോടതിയിൽ വാദപ്രതിവാദം
മധ്യപ്രദേശ് പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് പൊലീസ് നീക്കമെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വാദത്തിനിടെ, ദമ്പതികൾ കേരളത്തിലായത് ഭാഗ്യമെന്ന് ജഡ്ജി നിരീക്ഷിച്ചപ്പോൾ, തങ്ങൾ ജീവനോടെയിരിക്കുന്നതിന് ഒരേയൊരു കാരണം അതുമാത്രമാണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
മധ്യപ്രദേശ് പൊലീസിന്റെ വാദങ്ങൾ:
- പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്.
- നിലവിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ട്.
- വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ഇത് കൃത്യമായ മതാചാരപ്രകാരമല്ലാത്തതിനാൽ വിവാഹത്തിന് നിയമസാധുതയില്ല. രജിസ്റ്റർ ചെയ്ത വിവാഹവും നിയമപരമായി നിലനിൽക്കില്ല.
പെൺകുട്ടിയെ ഈ കേസിൽ ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നൽകാൻ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഭർത്താവിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയായിരുന്നു.

