പെരുമ്പാവൂർ : എംസി റോഡിലും എഎം റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം ഒരിഞ്ചുപോലും അനങ്ങാൻ കഴിയാതെ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നത് പതിവുകാഴ്‌ചയാണ്. വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് രണ്ടുകിലോമീറ്റർ നീണ്ടു. ബൈപാസിന്റെ നിർമാണം മന്ദഗതിയിലായതിനാൽ വാഹനങ്ങളെല്ലാം ടൗണിലെത്തിയാണ് തിരിഞ്ഞുപോകുന്നത്.
കോതമംഗലം ഭാഗത്തുനിന്ന് അങ്കമാലി, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കീഴില്ലം കുറിച്ചിലക്കോട് റോഡാണ് നിലവിൽ ഉപയോഗിക്കുന്നത്. ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് കുരുക്കിൽപ്പെട്ട് കിടക്കുന്നത്.
അങ്കമാലി, കാലടി, വിമാനത്താവളം എന്നീ ഭാഗങ്ങളിൽനിന്ന് മൂവാറ്റുപുഴക്ക് പോകേണ്ട വാഹനങ്ങളും പെരുമ്പാവൂർ ടൗണിലെ കുരുക്കിൽപ്പെടും.
ഔഷധി, ടൗൺ ജങ്ഷൻ, ഗാന്ധി സ്ക്വയർ, വല്ലം ജങ്ഷൻ എന്നിവിടങ്ങളിലെ കുരുക്കഴിക്കാൻ പൊലീസ് കഷ്ടപ്പെടുകയാണ്. ആംബുലൻസ്, ഓട്ടോറിക്ഷകൾ, ബസുകൾ എന്നീ വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് ദുരിതമാകുന്നുണ്ട്. അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
