കൊച്ചി: കലയുടെയും വികാരങ്ങളുടെയും സമ്മിശ്രണമായി ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിൽ ഒരു വിസ്മയം ഒരുങ്ങുന്നു. മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ (MAP) ആഭിമുഖ്യത്തിൽ നടക്കുന്ന ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ എന്ന പ്രദർശനം കാണികളുടെ ഹൃദയം കവരുന്നു. പ്രമുഖ ഡച്ച് കലാകാരി അഫ്ര എയ്സ്മയുമായുള്ള സംവാദവും ശില്പശാലയും പ്രദർശനത്തിന് പുതിയൊരു മുഖം നൽകി.
യുദ്ധം, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ സാമൂഹിക വിഷയങ്ങളെ കലയിലൂടെ ആവിഷ്കരിക്കുന്ന അഫ്ര, തുണിത്തരങ്ങളും വർണ്ണാഭമായ സെറാമിക്സും ഉപയോഗിച്ച് നിർമ്മിക്കുന്ന സവിശേഷമായ ശില്പങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ, കലയിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും വിശാലമായ ഇടം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ സോക്സുകളും മറ്റ് തുണിത്തരങ്ങളും ഉപയോഗിച്ച് പാവകളെ നിർമ്മിക്കുന്ന രീതിക്ക് അഫ്ര എയ്സ്മ നേതൃത്വം നൽകി. ഇതിനോടൊപ്പം തന്നെ പ്രശസ്ത കലാകാരിയും ഇന്ത്യ ആർട്ട് പ്രൊജക്റ്റ് ക്യൂറേറ്ററുമായ സിമി മേരിയുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നെയ്ത്ത് ശില്പശാലയും അരങ്ങേറി. പഴയ തുണിത്തരങ്ങളും നൂലുകളും ഉപയോഗിച്ച് അർത്ഥവത്തായ സൃഷ്ടികൾ രൂപപ്പെടുത്തിയ ഈ പരിപാടിയിൽ നിരവധി കലാസ്വാദകർ പങ്കാളികളായി.
ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള സന്ദേശമായി മാത്രമല്ല തന്റെ സൃഷ്ടികളെ അഫ്ര കാണുന്നത്. കലയെ ശാന്തമായി തൊട്ടറിഞ്ഞ് ആസ്വദിക്കാനുള്ള ഒരിടം കൂടി ഒരുക്കുകയാണെന്നും അവർ വ്യക്തമാക്കി. ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ പ്രദർശനം കലയുടെയും വികാരങ്ങളുടെയും ഒത്തുചേരലായി മാറുമെന്ന് ഉറപ്പാണ്.
