കൊച്ചി : നഗര സൗന്ദര്യവത്കരണം അടക്കമുള്ള മൂന്ന് പദ്ധതികൾക്ക് കൊച്ചിയിൽ തുടക്കമായി. മംഗളവനം മുതൽ ദർബാർ ഹാൾ ഗ്രൗണ്ട് വരെയുള്ള ഭാഗങ്ങൾ സൈലന്റ് സോൺ ആയി പ്രഖ്യാപിക്കൽ, ഹൈക്കോടതി ജങ്ഷൻ മുതൽ ദർബാർ ഹാൾ ഗ്രൗണ്ട് വരെയുള്ള റോഡ് സൗന്ദര്യവത്കരിക്കൽ, നവീകരിച്ച ക്വീൻസ് വാക്‌വേയുടെ ഉദ്ഘാടനം എന്നിവയാണ് പദ്ധതികൾ. ക്വീൻസ് വാക്‌വേയിൽ നടന്ന ചടങ്ങിൽ പദ്ധതികൾക്ക് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ തുടക്കം കുറിച്ചു. എബ്രഹാം മാടമാക്കൽ റോഡ് മുതൽ ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ് ഉൾപ്പെടെ ദർബാർ ഹാൾ ഗ്രൗണ്ട് വരെയാണ് സൈലന്റ് സോൺ ആയി പ്രഖ്യാപിക്കുന്നത്.
മംഗളവനം, ഹൈക്കോടതി, ബിഷപ്പ് ഹൗസ്, സർക്കാർ ഗസ്റ്റ് ഹൗസ്, സെയ്ന്റ് തെരേസാസ് കോളേജ്, സുഭാഷ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ലോ കോളേജ്, മഹാരാജാസ് കോളേജ്, ജനറൽ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗമാണ് സൈലന്റ് സോൺ ആയി പ്രഖ്യാപിക്കുന്നത്. മേയർ എം. അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, എറണാകുളം എംഎൽഎ ടി.ജെ. വിനോദ് അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.
