മൂവാറ്റുപുഴ: കവർച്ച – മോഷണ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരുമറ്റം മില്ലുംപടി ഭാഗത്ത് ചേനക്കരകുന്നേൽ വീട്ടിൽ നിബുൻ (അപ്പു 38 ) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. യാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2025 മെയ് മാസം പായിപ്ര പോയാലി മില്ലുംപടി ജംഗഷനിലെ ഗോഡൗണിൻ്റെ തകര ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് മൊബൈൽ ടവർ നിർമാണ ഉപകരങ്ങൾ മോഷ്ടിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ എസ്.എൻ സുമിത, അസി. സബ്ബ് ഇൻസ്പെക്ടർമാരായ എം.കെ ഗിരിജ, പോൾ മാത്യു സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കവർച്ച – മോഷണ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
