മൂവാറ്റുപുഴ: മതാതീതമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിനുംപ്രവർത്തകർക്കുമാണ് മതതീവ്രവാദ ചിന്തകൾക്കെതിരെ സമൂഹത്തെ അണിനിരത്തുവാൻ കഴിയൂവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സി.പിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടന്ന സീതാറാം യച്ചൂരി അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജനറൽ സെക്രട്ടറി എം.എ.ബേബി. രാജ്യത്തെ വെട്ടിമുറിക്കുവാൻ ശ്രമിക്കുന്ന ഒരു തീവ്രവാദ ശക്തികളോടും വിട്ടുവീഴ്ചയില്ലാതെ പോരാടിയ രാജ്യസ്നേഹിയായിരുന്നു സീതാറാമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ പഠിച്ച് മനസിലാക്കിയ സീതാറാം സമത്വപൂർണ്ണമായ സമൂഹം യാഥാർത്യമാക്കുവാൻ സോഷിലിസംമാത്രമെ കഴിയൂഎന്ന് ഉറച്ച് വിസ്വസിച്ചിരുന്നു. ആകാശത്തിന്റെ പകുതി താങ്ങിനിർത്തുന്നത് വനികളാണെന്നതിനാൽ എല്ലാമേഖലയിലും വനിത പ്രാധിനിത്യം ഉറപ്പുവരുത്തുവാൻ തന്റെ പ്രസ്ഥാനത്തെരൂപപ്പെടുത്തുന്നതിനും സീതാറാം ശ്രമിച്ചിരുന്നതായും എം.എ.ബേബി പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് സ്വാഗതവും മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു നന്ദിയും പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കൽ , കൺസ്യൂമർ ഫെഡ് ചെയർമാൻ അഡ്വ.പി.എം.ഇസ്മായിൽ , സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായഅഡ്വ. കെ.എസ്.അരുൺകുമാർ, ആർ.അനിൽകുമാർ, ഷാജിമുഹമ്മദ് , സി.പി.എം ഏരിയ സെക്രട്ടറിമാരായ പി.ബി.രതീഷ്, കെ.എ.ജോയി, അഡ്വ.എ.എ.അൻഷാദ് , കെ.കെ.ഏലിയാസ് എന്നിവർ പങ്കെടുത്തു.
മതാതീതമായ രാഷ്ട്രീയ ചിന്ത നല്ലസമൂഹത്തെ രൂപപ്പെടുത്തും – എം.എ.ബേബി
